Education
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ എംബിഎ പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ 2026 മേയ് 31 നു നടത്തിയ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (KMAT – 2026 സെഷൻ 2) പ്രവേശന പരീക്ഷയുടെ പുതുക്കിയ ഉത്തര സൂചികയും താത്കാലിക ഫലവും അപേക്ഷകർ ഓൺലൈൻ പരീക്ഷയിൽ രേഖപ്പെടുത്തിയ ഉത്തരങ്ങളും പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ് സൈറ്റായ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
താത്കാലിക ഫലം സംബന്ധിച്ച് പരാതിയുള്ള വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇമെയിൽ (ceekinfo.cee<\@>kerala.gov.in) മുഖേന 17നു ഉച്ചകഴിഞ്ഞ് രണ്ടിനു മുൻപായി പരാതികൾ അറിയിക്കണം. വിശദവിവരങ്ങൾക്ക് : www.cee.kerala.gov.in
Kerala
തിരുവനന്തപുരം: ആറു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (പ്ലംബര്‍) (തസ്തികമാറ്റം മുഖേന), ആര്‍ക്കിയോളജി വകുപ്പില്‍ ഡിസൈനര്‍, കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ സെക്യൂരിറ്റി ഓഫീസര്‍, കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്പറേഷന് ലിമിറ്റഡില്‍ കമ്പനി സെക്രട്ടറി, കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡില്‍ (കെസിഎംഎംഎഫ് ലിമിറ്റഡ്) സീനിയര്‍ മാനേജര്‍ (എച്ച്ആര്‍ഡി), കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡില്‍ ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസര്‍ തസ്തികകളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
District News
പാലാ: സെന്റ് തോമസ് കോളജ് ഓട്ടോണമസ് പ്രസിദ്ധീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ബിസിനസ് മേഖലയിലും വ്യത്യസ്ത പഠനശാഖകളിലും ഗുണമേന്മയുള്ള ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പാലാ ജേര്‍ണല്‍ ഓഫ് ബിസിനസ് സ്റ്റഡീസ് എന്ന ദ്വിവാര്‍ഷിക, ഡബിള്‍-ബ്ലൈന്‍ഡ് പിയര്‍-റിവ്യൂഡ് ജേര്‍ണലിന്റെ പ്രകാശനം നടന്നു. സെന്റ് ജോസഫ്സ് ഹാളില്‍ നടന്ന സമ്മേളത്തില്‍ മേലുകാവ് ഹെൻറി ബേക്കര്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജി.എസ്. ഗിരീഷ് കുമാര്‍ ജേര്‍ണലിന്റെ ആദ്യപ്രതി പ്രകാശനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ് അധ്യക്ഷത വഹിച്ചു.
ജേര്‍ണലിന്റെ ചീഫ് എഡിറ്റര്‍ ഡോ. ബിനോയ് ചാക്കോ, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ കെ. തോമസ്, മലയാള വിഭാഗം അസി. പ്രഫ. പ്രിന്‍സ്മോന്‍ ജോസ്, ലൈബ്രേറിയന്‍ ഫാ. ജുബിന്‍ ജേക്കബ്, റിസര്‍ച്ച് ആന്‍ഡ് പിജി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സ് അസി. പ്രഫ. അലന് ജോര്‍ജ്
എന്നിവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് ആയിരം ദിവസം തികഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവിടാത്തതു ഗുരുതര വീഴ്ചയാണെന്നും റിപ്പോർട്ട് അടിയന്തരമായി പുറത്തുവിടണമെന്നും ദളിത് ക്രൈസ്തവ അവകാശങ്ങൾ ഉൾപ്പെടെ ക്രൈസ്തവ സമൂഹത്തിന് അർഹമായ നീതി നടപ്പിലാക്കണമെന്നും കേരള കൗണ്‍സിൽ ഓഫ് ചർച്ചസ് ആവശ്യപ്പെട്ടു.
മതേതര രാഷ്ട്രമായ ഇന്ത്യയിൽ മതത്തിന്റെ പേരിൽ നിയമനിർമാണം നടത്തുകയും ദളിത് ക്രൈസ്തവരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയും ചെയ്ത നടപടി ഭരണഘടനയോടുള്ള അവഹേളനമാണെന്നും അതുകൊണ്ടുതന്നെ ഭാരതത്തിന്റെ ഭരണഘടന ഉറപ്പു നൽകുന്ന മതേതരത്വം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി പട്ടികജാതിയിൽ ഉൾപ്പെട്ടവർക്കു നൽകുന്ന എല്ലാ ആനുകൂല്യങ്ങളും ദളിത് ക്രൈസ്തവർക്കും നൽകണമെന്നും കെസിസി ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള കൗണ്‍സിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം എൽഎംഎസ് കോന്പൗണ്ടിൽനിന്നും ആരംഭിച്ച ക്രൈസ്തവ മഹാറാലി സെക്രട്ടേറിയറ്റ് പടിക്കൽ സമ്മേളനത്തോടെ അവസാനിച്ചു. സിഎസ്ഐ കൊല്ലം കൊട്ടാരക്കര മഹായിടവക ബിഷപ് റവ. ജോസ് ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു.
കെസിസി വൈസ് പ്രസിഡന്റ് ഷിബി പീറ്റർ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, സാൽവേഷൻ ആർമി പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ ജസ്റ്റിൻ രാജ്, ലെഫ്. കേണൽ സജു ഡാനിയേൽ, എൻസിസിഐ ദളിത് ഡെസ്ക് സെക്രട്ടറി റവ. ചാൾസ് സുന്ദർരാജ്, റവ.ഡോ. ക്രിസ്റ്റൽ ജയരാജ്, കെസിസി ജില്ലാ പ്രസിഡന്റ് റവ. എ.ആർ. നോബിൾ, സെക്രട്ടറി റവ.ഡോ. എൽ.ടി. പവിത്ര സിംഗ്, റവ. സനൽരാജ്, ഷാജിമോൻ എസ്. കൈതക്കുഴി, മേജർ ടി.ഇ. സ്റ്റീഫൻസണ്‍, ഫാ. ഏബ്രഹാം കാഞ്ഞിക്കൽ കോറെപ്പിസ്ക്കോപ്പ, അശ്വിൻ ഇ. ഹാംലറ്റ് എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള പ്രശ്നങ്ങൾ പഠിക്കാനായി നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി നിയമസഭയിൽ ഇടതുമുന്നണി അംഗം ജോബ് മൈക്കിൾ.
സബ്മിഷനായാണ് ചങ്ങനാശേരി എംഎൽഎ ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചത്. എന്നാൽ റിപ്പോർട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് ഒരു കാര്യവും സബ്മിഷനു മറുപടി നല്കിയ ന്യൂനപക്ഷ ക്ഷേമകാര്യമന്ത്രി അബ്ദു റഹ്മാൻ സഭയിൽ അറിയിച്ചില്ല.
ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ മുഖ്യമന്ത്രിക്ക് നല്കിയ റിപ്പോർട്ടിൽ 284 പ്രധാന ശിപാർശകളും 45 ഉപശിപാർശകളുമാണ് ഉള്ളതെന്നും ഈ ശിപാർശകൾ 36 വകുപ്പുകൾ മുഖേനെ നടപ്പാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. 17 വകുപ്പുകൾ ലഭ്യമായ ശിപാർശ പൂർണമായും 17 വകുപ്പുകൾ ഭാഗികമായും നടപ്പിലാക്കി.
നിലവിൽ പ്രാബല്യത്തിലുള്ള കേന്ദ്ര സംസ്ഥാന നിയമങ്ങൾ, ചട്ടങ്ങൾ, കോടതി ഉത്തരവുകൾ എന്നിവയിൽ മാറ്റം വരുത്തിയാലോ, മറ്റു വകുപ്പുകളിൽ നിന്നും സമ്മതപത്രം ലഭ്യമാക്കിയാലോ നടപ്പാക്കാൻ കഴിയുന്നവയും, സാന്പത്തിക ബാധ്യത ഉണ്ടാവുന്ന പക്ഷം അത് പരിഹരിക്കുന്നതിന് ഫണ്ട് വകയിരുത്തുകയോ ചെയ്യേണ്ട ശിപാർശകളും മാത്രമാണ് നടപ്പിലാക്കാൻ ബാക്കിയുള്ളതെന്നാണ് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പാക്കേണ്ടതെന്ന് ജെ.ബി. കോശി കമ്മീഷൻ നല്കിയ 40 ശിപാർശകളിൽ 33 എണ്ണവും നടപ്പാക്കിയതായി മന്ത്രി വ്യക്തമാക്കി. റവന്യു വകുപ്പ് നടപ്പാക്കേണ്ട 47 ശിപാർശകളിൽ 14 എണ്ണം നടപ്പാക്കിയതായി ആണ് മന്ത്രി നിയമസഭയെ അറിയിച്ചത്.
35 വകുപ്പുകളിലായി 220 ശിപാർശകൾ നടപ്പിലാക്കിയെന്നുമാണ് മന്ത്രി സബ്മിഷനു മറുപടിയായി നല്കിയ രേഖയിൽ വ്യക്തമാക്കുന്നത്. അപ്പോഴും ജസ്റ്റീസ് ജെ.ബി. കോശി റിപ്പോർട്ട് പുറത്തുവിടുന്ന കാര്യത്തിൽ മാത്രം മന്ത്രി നിയമസഭയിൽ ഒരു പരാമർശവും നടത്തിയില്ല.
Education
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. കെഎഎസ് (ജൂനിയര്‍ ടൈം സ്കെയില്‍) (ട്രെയിനി) തെരഞ്ഞെടുപ്പിനായുള്ള അന്തിമ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
സ്ട്രീം ഒന്നില്‍ (കാറ്റഗറി നമ്പര്‍ 001/2025) തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി എ.എസ്. ദേവനാരായണന് ഒന്നാം റാങ്കും തിരുനനന്തപുരം പട്ടം സ്വദേശി എം.സിദ്ധാര്‍ഥ് ജോയ് രണ്ടാം റാങ്കും കോട്ടയം ചേര്‍പ്പുങ്കല്‍ സ്വദേശി ആല്‍ബര്‍ട്ട് ഏബ്രഹാം മൂന്നാം റാങ്കും നേടി.
സ്ട്രീം 2ല്‍ (കാറ്റഗറി നമ്പര്‍ 002/2025) തൃശൂര്‍ സ്വദേശിനി സി.എസ്. സവിത ഒന്നാം റാങ്കും എറണാകുളം കിടങ്ങൂര്‍ സ്വദേശി ജോര്‍ജ്കുട്ടി ജേക്കബ് രണ്ടാം റാങ്കും തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി അഫീന ഗുലാം മൂന്നാം റാങ്കും നേടി.
സ്ട്രീം മൂന്നില്‍ (കാറ്റഗറി നമ്പര്‍ 003/2025) പത്തനംതിട്ട കോന്നി സ്വദേശി രജീഷ് ആര്. നാഥ് ഒന്നാം റാങ്കും എറണാകുളം സ്വദേശി അജ്മല്‍ സി. മൊയ്തീന് രണ്ടാം റാങ്കും തിരുവനന്തപുരം തിരുമല സ്വദേശി ജോസ് തോമസ് മൂന്നാം റാങ്കും നേടി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്ഐആർ കരടു പട്ടിക പ്രസിദ്ധീകരിച്ചു. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in/voters-corner ലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ecinet മൊബൈൽ ആപ്പ് voters.eci.gov.in വെബ്സൈറ്റ് എന്നിവ വഴിയും പട്ടിക പരിശോധിക്കാം.
24, 08,503 പേർ പട്ടികയിൽനിന്ന് പുറത്തായതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ടികയിലുണ്ട്.
ഒഴിവാക്കിയവരിൽ പേര് ചേർക്കേണ്ടവർ ഫോം 6 പൂരിപ്പിച്ച് നൽകണം. ഇതിനൊപ്പം സത്യവാംഗ്മൂലവും സമർപ്പിക്കണം. വിദേശത്തുള്ളവർക്കു പേരു ചേർക്കാൻ ഫോം 6 എ നൽകണം. എല്ലാ ഫോമുകളും വെബ്സൈറ്റിൽ ലഭ്യമാണ്. ജനുവരി 22 വരെ പരാതികൾ നൽകാമെന്നും ആയിരത്തോളം ഉദ്യോഗസ്ഥരെ പരാതി പരിഗണിക്കാൻ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
6.45 ലക്ഷം പേരെ കണ്ടെത്താൻ കഴിഞ്ഞില്ല. മരിച്ചവർ 6.49 ലക്ഷം പേർ ഉൾപ്പെടും. 8.16 ലക്ഷം പേർ താമസം മാറി. 1.36 ലക്ഷം പേരുടെ പേര് ഒന്നിൽ കൂടുതലുണ്ടെന്നും കണ്ടെത്തി. നിയമസഭാ മണ്ഡലങ്ങൾ അടിസ്ഥാനമാക്കി എല്ലാ രാഷ്ട്രീയപാർട്ടികൾക്കും വോട്ടർപട്ടിക എത്തിക്കാൻ നീക്കം ആരംഭിച്ചതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.